മലപ്പുറം: വെസ്റ്റ് നൈൽ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ശേഖരിച്ച ചത്ത കാക്കയുടെ ശരീരഭാഗങ്ങൾ കൂടുതൽ പരിശോധനകൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി വിഭാഗത്തിലേക്കയച്ചു. ഹരിയാണയിലെ നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വയ്ൻസിലേക്ക് അയച്ച ശരീരഭാഗങ്ങൾ സുരക്ഷാകാരണങ്ങളാൽ ഹരിയാണ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു. 18-ന് കേരളത്തിൽ തിരിച്ചെത്തിയ ഈ സാമ്പിൾ ബുധനാഴ്ച വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ (വി.സി.ആർ.സി) ഓഫീസർ ഡോ. എം.കെ. പ്രസാദിന്റെ നേതൃത്വത്തിൽ മലപ്പുറത്തെ മൃഗസംരക്ഷണവകുപ്പ് ലാബിൽ പോസ്റ്റ് മോർട്ടം നടത്തി. വൈറസ് ബാധിക്കുന്ന കാക്കയുടെ ആന്തരികാവയവങ്ങളുടെ മൂന്ന് സാമ്പിളുകളെടുത്തു. ഇതിൽ ഒരെണ്ണമാണ് ആലപ്പുഴയിലേക്കയച്ചത്. ഒാരോ സാമ്പിളുകൾ തുടർപരിശോധനകൾക്കായി ജില്ലാ ലാബിലും തിരുവനന്തപുരത്തെ ലാബിലും ശീതീകരിച്ച് സൂക്ഷിക്കും. അതിനിടയിൽ കാക്കയുടെ ശരീരഭാഗങ്ങൾ വീണ്ടും ഹരിയാണയിലെ ലാബിലേക്കയക്കാനുള്ള ശ്രമവും നടത്തുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബേബി ജോസഫ് പറഞ്ഞു. കാക്കയുടെ ശരീരം പൂർണമായി അയച്ചതാണ് പ്രശ്നമായതെന്നാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതൽ മനസ്സിലാക്കിയ ശേഷം സാമ്പിൾ വീണ്ടും ഹിസാറിലേക്ക് അയക്കാനാണ് ശ്രമം. അല്ലെങ്കിൽ ഹരിയാണയിൽനിന്ന് വൈറസ് ബാധ കണ്ടെത്താനുള്ള കിറ്റ് കേരളത്തിലെത്തിക്കാനും ആലോചനയുണ്ട്. വൈറസ് ബാധയെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിലെ ഉന്നത സംഘം വ്യാഴാഴ്ചയും സംഭവസ്ഥലത്ത് പരിശോധന നടത്തി. അതേസമയം പരിശോധനാഫലം വൈകുന്നത് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കടലുണ്ടിയിൽ പ്രത്യേക നിരീക്ഷണം വെസ്റ്റ് നൈൽ വൈറസ് ബാധയെത്തുടർന്ന് കടലുണ്ടി പക്ഷിസങ്കേതത്തിൽ മൃഗസംരക്ഷണവകുപ്പ് നിരീക്ഷണം ശക്തമാക്കി. കാട്ടുപക്ഷികളിൽനിന്നും ദേശാടനക്കിളികളിൽനിന്നുമാണ് ഈ വൈറസ് പകരുന്നത്. കുതിര ഒഴികെ ഒരു വളർത്തുമൃഗത്തിലും പക്ഷികളിലും രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. അസാധാരണ നിരക്കിൽ കാക്കകളോ ദേശാടനക്കിളികളോ ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമിൽ വിവരം അറിയിക്കണം. ഫോൺ: 0483 2737857, 2736241. Content Highlights:west nile fever in malappuram
from mathrubhumi.latestnews.rssfeed https://ift.tt/2UP02Mq
via
IFTTT
No comments:
Post a Comment