കോട്ടയം: പാർട്ടി ചെയർമാനെ കണ്ടെത്താൻ നിർണായക യോഗങ്ങൾ അടുത്തദിവസം ചേരാനിരിക്കെ കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി.യെ ചെയർമാനാക്കണമെന്ന് മാണി വിഭാഗത്തിനൊപ്പമുള്ള എട്ട് ജില്ലാ പ്രസിഡന്റുമാർ ആവശ്യപ്പെട്ടു. ഇതോടെ, അധികാര വടംവലി പിളർപ്പിലേക്കെത്താനും സാധ്യതയേറി. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനെയും ജനറൽസെക്രട്ടറി ജോയ് എബ്രഹാമിനെയും സന്ദർശിച്ചാണ് ജില്ലാ പ്രസിഡന്റുമാർ ആവശ്യമുന്നയിച്ചത്. സി.എഫ്. തോമസ് പാർലമെന്ററി പാർട്ടി ലീഡറാകണമെന്നും ഇവരഭ്യർഥിച്ചു. എന്നാൽ, ഈ നീക്കത്തിൽ അതൃപ്തി അറിയിച്ച സി.എഫ്. തോമസ് ഐക്യം തകർക്കരുതെന്ന് താക്കീത് നൽകി. ജോയ് എബ്രഹാമിന്റെ നിർദേശത്തെത്തുടർന്ന് പിന്നീടിവർ പാലായിൽ ജോസ് കെ. മാണിയുമായി ചർച്ച നടത്തി. ജില്ലാ പ്രസിഡന്റുമാരുടെ ആവശ്യം പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് തള്ളി. ജില്ലാ പ്രസിഡന്റുമാരല്ല പാർട്ടി അധ്യക്ഷനെ നിർണയിക്കുന്നതെന്നും ഒരു വിഭാഗത്തിന് മാത്രം എല്ലാ സ്ഥാനങ്ങളും നൽകണമെന്ന് ആരെങ്കിലും ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും തൊടുപുഴയിൽ അദ്ദേഹം പറഞ്ഞു. ചെയർമാനെ ഉടൻ തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. മേയ് 17-നുശേഷം പാർട്ടി നേതൃയോഗങ്ങൾ ചേരാനിരിക്കവെയാണ് പുതിയ വിവാദങ്ങൾ. ചെയർമാനായിരുന്ന െക.എം. മാണിയുടെ വേർപാടാണ് പുതിയ അധ്യക്ഷനെയും പാർലമെന്ററി പാർട്ടി ലീഡറെയും കണ്ടെത്തുന്നതിലേക്ക് പാർട്ടിയെ എത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാർ മാണി വിഭാഗത്തിനൊപ്പമാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയോഗം ചേർന്നാണ് െചയർമാനെ കണ്ടെത്തേണ്ടത്. ഈ കമ്മിറ്റിയിലുൾപ്പെടെ പാർട്ടിയിലെ നിർണായക സ്ഥാനങ്ങളിലെല്ലാം മാണി വിഭാഗത്തിനാണ് ആധിപത്യം. 27-ന് മുന്പ് പാർട്ടി ലീഡറെ കണ്ടെത്തേണ്ടതുണ്ട്. content highlights: internal conflict in kerala congress m
from mathrubhumi.latestnews.rssfeed http://bit.ly/2VRl6FZ
via
IFTTT
No comments:
Post a Comment