കരിപ്പൂർ: ഐ.എസ്. ഭീകരർ സംസ്ഥാനത്ത് ചാവേറാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ മാസങ്ങൾക്ക് മുമ്പുതന്നെ സംസ്ഥാന പോലീസിന് ലഭിച്ചിരുന്നു. എന്നാൽ ഇതിൽ പലതും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജൻസികളും അവഗണിക്കുകയായിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി. സംസ്ഥാന പോലീസിൽത്തന്നെ വിവരങ്ങൾ ചോർത്തുന്ന സമാന്തര ലോബിയുണ്ടോയെന്നും അന്വേഷണങ്ങൾ അട്ടിമറിച്ചതിനു പിന്നിൽ ഇവർക്ക് പങ്കുണ്ടോയെന്നും എൻ.ഐ.എ. അന്വേഷിക്കും. രണ്ട് വ്യത്യസ്തസംഘങ്ങളായാണ് സംസ്ഥാനത്തുനിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളെ ചേർത്തത്. അബുദാബി മൊഡ്യൂൾ എന്ന പേരിലറിയപ്പെടുന്ന സംഘം വിദേശത്തെത്തിയ മലയാളികളെ ഐ.എസിൽ എത്തിച്ചപ്പോൾ സംസ്ഥാനത്തുനിന്ന് പ്രധാനമായും െയമൻവഴിയാണ് റിക്രൂട്ട്മെന്റ് നടന്നത്. യെമൻ വഴി ഐ.എസ്സിലെത്തിയവർ മിക്കവരും അഫ്ഗാനിസ്താനിലാണ് എത്തിയത്. കാസർകോട് സ്വദേശികളായ മുഹമ്മദ് സജ്ജാദ്, മുഹമ്മദ് റാഷിദ് എന്നിവരാണ് ഈ സംഘങ്ങൾക്ക് നേതൃത്വംനൽകിയത്. ഈ രണ്ടുപേരും ശബ്ദസന്ദേശങ്ങളിലൂടെയും മറ്റും സംസ്ഥാനത്ത് ആക്രമണം നടത്താൻ ആഹ്വാനം നടത്തിയിരുന്നു. 2017 ഏപ്രിൽ 13 -ന് അഫ്ഗാനിസ്താനിലെ നാംഗർഹാറിൽ അമേരിക്ക നടത്തിയ ജി.ബി.യു. 46 ബോംബാക്രമണത്തിൽ പലരും കൊല്ലപ്പെട്ടെങ്കിലും ആ വർഷം ജൂലായിൽത്തന്നെ സജ്ജാദിന്റെ ആക്രമണ ആഹ്വാനം വീണ്ടുമെത്തി. എന്നാൽ ഇതിനെ ഗൗരവമായി കാണാനോ മുൻകരുതൽ സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ല. കാസർകോടുനിന്ന് പതിനാറിലധികംപേരെ ഐ.എസിലെത്തിച്ച അബ്ദുൾറാഷിദ് അബ്ദുള്ളയും ആക്രമണങ്ങൾക്ക് ആഹ്വാനം നടത്തിയിരുന്നു. കാസർകോട് സംഘടിപ്പിച്ച ക്ളാസുകളിൽ ആക്രമണോത്സുക ജിഹാദിന് ആഹ്വാനംനടത്തിയ ഇയാൾ അഫ്ഗാനിലേക്ക് കടന്ന ശേഷവും നിരന്തരം സംസ്ഥാനത്ത് ചാവേറാക്രമണങ്ങൾക്ക് ആഹ്വാനം നടത്തി. കൊച്ചിയിൽ ഒരു സംഘടനയുടെ യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന എൻ.ഐ.എ. മുന്നറിയിപ്പിനെത്തുടർന്ന് യോഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നു. എന്നാൽ ഇതിലൊന്നും തുടരന്വേഷണം നടത്താനോ സംസ്ഥാനത്തെ ഐ.എസ്. സ്ളീപ്പർ സെല്ലുകളെ കണ്ടെത്താനോ സംസ്ഥാന പോലീസിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ല. കാസർകോട്ടുനിന്ന് 14 അംഗങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് കുടുംബങ്ങൾ യെമനിലേക്ക് കടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് യെമനിലേക്ക് പോകുന്നവരെയും റിക്രൂട്ട് നടത്തുന്നവരെയും പ്രത്യേകമായി നിരീക്ഷിക്കണമെന്ന് എൻ.ഐ.എ. മുന്നറിയിപ്പു നൽകി. ഇതിലും നടപടി ഉണ്ടായില്ല. മനുഷ്യക്കടത്ത് തടയാൻ പാസ്പോർട്ട് നിയമങ്ങൾ ശക്തമാക്കണമെന്നും കേന്ദ്രസർക്കാർ സർക്കുലർ ഇറക്കിയെങ്കിലും ഇക്കാര്യത്തിലും നടപടിയുണ്ടായില്ല. ഐ.എസ്. കേസന്വേഷണത്തിൽ പ്രതിസന്ധി: പിടികിട്ടാപ്പുള്ളികൾക്ക് പാകിസ്താൻ താവളമൊരുക്കുന്നു കൊച്ചി: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) രജിസ്റ്റർ ചെയ്ത കേസുകളിലെ പിടികിട്ടാപ്പുള്ളികളിൽ പലർക്കും പാകിസ്താൻ താവളമൊരുക്കുന്നത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. പാകിസ്താന്റെ സഹകരണത്തോടെ ഇവരെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണത്തിന് മറ്റു മാർഗങ്ങൾ തേടുകയാണ് എൻ.ഐ.എ. രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളുടെ നീക്കങ്ങൾ എൻ.ഐ.എ. നിരീക്ഷിക്കുന്നുണ്ട്. ഇവരെ ഇന്ത്യയിലെത്തിച്ചാൽമാത്രമേ കേസ് അന്വേഷണവുമായി മുന്നോട്ടുപോകാൻ സാധിക്കൂ. കളമശേരി ബസ് കത്തിക്കൽ കേസിലടക്കം പിടികിട്ടാപ്പുള്ളിയായ കണ്ണൂർ മരയ്ക്കാർകണ്ടി കൊച്ചുപീടിയാക്കൽ മുഹമ്മദ് സാബിറിന് പാകിസ്താൻ പാസ്പോർട്ട് ലഭിച്ചതാണ് എൻ.ഐ.എ.ക്കേറ്റ ഒടുവിലത്തെ തിരിച്ചടി. സാബിർ പാകിസ്താൻ പാസ്പോർട്ട് ഉപയോഗിച്ച് വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. റാവൽപ്പിണ്ടിയിൽനിന്ന് സാബിർ ദുബായിലേക്കു യാത്ര ചെയ്യുന്നതായാണു ലഭിച്ച വിവരം. എൻ.ഐ.എ. രജിസ്റ്റർ ചെയ്ത യു.എ.പി.എ. കേസുകളിലെ പിടികിട്ടാപ്പുള്ളികൾക്കു പാകിസ്താനിൽ താവളം ലഭിക്കുന്നതിന്റെ കൃത്യമായ തെളിവായാണ് സാബിറിനു പാക് പാസ്പോർട്ട് ലഭിച്ചതിനെ വിലയിരുത്തുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരങ്ങളോട് പാകിസ്താൻ കാര്യമായി പ്രതികരിക്കാത്തതാണ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നത്. ലങ്കൻ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സഹ്രാൻ ഹാഷിമിന്റെ അടുത്ത ബന്ധു മൗലാന റിളയെയും സുഹൃത്ത് ഷഹ്നാഹ് നാവിജിനെയും കഴിഞ്ഞദിവസം സൗദി അറേബ്യൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കാസർകോടുൾപ്പെടെയുള്ല സ്ഥലങ്ങളിലെ ഐ.എസ്. റിക്രൂട്ട്മെന്റിൽ പ്രധാന പങ്കുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരമനുസരിച്ചാണ് സൗദി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇതുപോലെ പാകിസ്താന് കൈമാറിയ വിവരങ്ങളിൽ ഇതുവരെ പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. ഐ.എസ്. റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കേരളത്തിൽ സ്ഫോടനപരമ്പരകൾക്കുള്ള ആഹ്വാനം നടക്കുന്നതെന്ന് എൻ.ഐ.എ. കണ്ടെത്തിയിരുന്നു. റാഷിദ് അബ്ദുല്ലയുടെ സഹായികളിൽ പലരും ഇപ്പോൾ പാകിസ്താനിലുണ്ടെന്നാണ് സൂചന. കാസർകോട്ടുനിന്ന് സിറിയയിലേക്ക് കടന്ന ഫിറോസ് ഖാന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ഐ.എസ്. റിക്രൂട്ട്മെന്റ് ശ്രമങ്ങളെന്നും എൻ.ഐ.എ. കണ്ടെത്തിയിരുന്നു. സിറിയയിൽനിന്നുവരുന്ന ഫിറോസിന്റെ സന്ദേശങ്ങളെല്ലാം ഐ.എസിൽ ചേരാൻ ആഹ്വാനം ചെയ്യുന്നവയാണ്. ഫിറോസിന്റെ സഹായികളിൽ പലരും പാകിസ്താനിലുണ്ടെന്നും എൻ.ഐ.എ. കരുതുന്നു. content highlights:isis kerala, NIA,kasargod,islamic state
from mathrubhumi.latestnews.rssfeed http://bit.ly/2DWNfkt
via
IFTTT
No comments:
Post a Comment