ലണ്ടൻ: യുവേഫ നാഷൺസ് ലീഗിൽ നെതർലൻഡ്സിന്റെ അദ്ഭുത തിരിച്ചുവരവ്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജർമനിയെ 2-2ന് സമനിലയിൽ പിടിച്ച് നെതർലൻഡ്സ് സെമിയിലെത്തി. 85 മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഡച്ചുകാർ തിരിച്ചടിച്ചത്. ആദ്യ 20 മിനിറ്റിൽ തന്നെ ജർമനി രണ്ട് ഗോളടിച്ചു ലീഡെടുത്തിരുന്നു. ഒമ്പതാം മിനിറ്റിൽ ടിമോ വെർണർ ജമനിയെ മുന്നിലെത്തിച്ചു. 19-ാം മിനിറ്റിൽ ക്രൂസിന്റെ പാസ്സിൽ ലിറോയ് സാനെ ജർമനിയുടെ രണ്ടാം ഗോളും നേടി. സെമിയിലെത്താൻ ഒരു സമനില മാത്രം മതിയായിരുന്ന നെതർലൻഡ്സ് പുറത്താകുമെന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ സ്വപ്ന തുല്ല്യമായ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. 85-ാം മിനിറ്റിൽ ക്വിൻസി പ്രോംസിലൂടെ അവർ ഒരു ഗോൾ തിരിച്ചടിച്ചു. 90-ാം മിനിറ്റിൽ സമനില ഗോളുമെത്തി. ഒന്നാന്തരമൊരു വോളിയിലൂടെ ലിവർപൂൾ താരം വാൻ ഡൈകാണ് രണ്ടാം ഗോളടിച്ചത്. മറ്റൊരു മത്സരത്തിൽ ബെൽജിയത്തെ തോൽപിച്ച് സ്വിറ്റ്സർലൻഡും സെമിയിൽ കടന്നു. 2-5 നാണ് കരുത്തരായ ബെൽജിയത്തെ സ്വിസ് പട തകർത്തുവിട്ടത്. ലീഗ് എയിലെ ഗ്രൂപ്പ് രണ്ടിൽ ബെൽജിയത്തിനൊപ്പം ഒമ്പത് പോയന്റാണെങ്കിലും മികച്ച ഗോൾശരാശരി സ്വിസ് ടീമിന് തുണയായി. ഹാരിസ് സെഫർനോവിച്ചിന്റെ ഹാട്രിക്കാണ് സ്വിസ് ടീമിന്റെ ഹൈലൈറ്റ്. 31, 44, 84 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. പെനാൽറ്റിയിൽ നിന്ന് റിക്കാർഡോ റോഡ്രിഗസും നിക്കോള എലെവെദിയും വിജയികൾക്കായി സ്കോർ ചെയ്തു. ബെൽജിയത്തിനായി തോർഗൻ ഹസാർഡ് ഇരട്ടഗോൾ നേടി. സമനില ലഭിച്ചാൽ പോലും സെമിയിലെത്താമെന്ന പ്രതീക്ഷയോടെ കളിതുടങ്ങിയ ബെൽജിയത്തിനായി രണ്ടാം മിനിറ്റിലും 17-ാം മിനിറ്റിലും തോർഗൻ എതിർവല കുലുക്കി. ഇതോടെ ജയമുറപ്പിച്ച ബെൽജിയത്തിന് ആദ്യ തിരിച്ചടി പെനാൽറ്റിഗോളിന്റെ രൂപത്തിലായിരുന്നു. 26-ാം മിനിറ്റിൽ റിക്കാർഡോയാണ് പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചത്. തുടർന്നാണ് സെഫർനോവിച്ച് തുടരെത്തുടരെ ഗോളുകൾ നേടിയത്. ലിവർപൂൾ താരം ഷെർഡാൻ ഷാക്കീരിയുടെ പ്രകടനമാണ് സ്വിസ് ടീമിന്റെ പ്രകടനത്തിൽ നിർണായകമായത്. Content Highlights: Netherlands into Nations League finals after draw with Germany
from mathrubhumi.latestnews.rssfeed https://ift.tt/2Dx3O7k
via
IFTTT
No comments:
Post a Comment