ഗോവ: നാൽപത്തിയൊൻപതാമത് രാജ്യാന്ത ചലച്ചിത്രമേളയ്ക്ക് ഗോവയിൽ ഇന്ന് കൊടിയേറും. 68 രാജ്യങ്ങളിൽ നിന്നായി 212 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയിൽ സിനിമാപ്രേമികൾക്ക് മുൻപിൽ എത്തുന്നത്. ജൂലിയൻ ലാൻഡെയ്സ സംവിധാനം ചെയ്ത ദി ആസ്പേൺ പേപ്പേഴ്സആണ് ഉദ്ഘാടന ചിത്രം. മേള നവംബർ 28ന് കൊടിയിറങ്ങും. ജർമൻ ചിത്രമായ സീൽഡ് ലിപ്സാണ് സമാപന ചിത്രം. വൈകീട്ട് നാലര മണിക്ക് ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. ഗോവ ഗവർണർ മൃദുല സിൻഹ, കേന്ദ്ര മന്ത്രിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, സുദിൻ മാധവ് ധവാലിക്കർ, സെൻസർ ബോർഡ് ചെയർമാൻപ്രസൂൺ ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യൻ സിനിമയുടെ പാരമ്പര്യവും സംസ്ക്കാരവും വിളിച്ചോതുന്ന 90 മിനിറ്റ് നീണ്ടു നിൽക്കുന്ന ഉദ്ഘാടനചടങ്ങിൽ ബോളിവുഡ് നടൻ സോനു സൂധിന്റെയും ശിൽപ റാവുവിന്റെയും നൃത്ത പരിപാടികൾ ഉണ്ടായിരിക്കും. താരങ്ങളുടെ റെഡ്കാർപെറ്റ് വാക്ക് ചടങ്ങിന്റെ ആകർഷണങ്ങളിൽ ഒന്നാണ്. അക്ഷയ് കുമാർ, കരൺ ജോഹർ, ജൂലിയൻ ലൻഡായിസ്, ഹൃഷിത ഭട്ട്, മധൂർ ഭണ്ഡാക്കർ, സുഭാഷ് ഖായി, അർജിത്ത് സിങ്ങ്, രമേഷ് സിപ്പി, ചിൻ പാൻ എന്നിവർ പങ്കെടുക്കും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുൻകൈയോടെ നിർമിച്ച ഫിലിം ഫെസിലിറ്റേഷൻ ഓഫീസിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ഇന്ത്യൻ സിനിമയ്ക്ക് ഒട്ടനവധി സംഭാവനകൾ നൽകി വിട പറഞ്ഞ ചലച്ചിത്ര പ്രതിഭകളെ മേളയിൽ ആദരിക്കും. ശ്രീദേവി, വിനോദ് ഖന്ന, ശശി കപൂർ, കരുണാനിധി, കൽപന ലാജ്മി എന്നിവരെയാണ് അനുസ്മരിക്കുന്നത്. ഇവരുടെ തിരഞ്ഞെടുത്ത ചിത്രങ്ങളും മേളയിൽ കാണാം. 91ാമത് ഓസ്ക്കർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട 16 വിദേശ ഭാഷാ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. വിഖ്യാത സ്വീഡിഷ് ചലച്ചിത്രകാരൻ ഇങ്മർ ബർഗ്മന്റെ നൂറാം ജൻമവാർഷികത്തോടനുബന്ധിച്ച് റിട്രോസ്പെക്ടീവ് ഓഫ് മാസ്റ്റേഴ്സ് വിഭാഗത്തിൽ അദ്ദേഹത്തിന്റെ ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കുണ്ട്. കൺട്രി ഫോക്കസ് വിഭാഗത്തിൽ ഈ വർഷം ഉൾപ്പെടുത്തിയിരിക്കുന്നത് ഇസ്രയേലി സിനിമകളാണ്. ഇസ്രായേലിൽ നിന്നുള്ള പത്ത് സിനിമകളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഈ വർഷം ഇസ്രയേലി സംവിധായകൻ ഡാൻ വോൾമാന് നൽകും. അദ്ദേഹത്തിന്റെ ചില മികച്ച സൃഷ്ടികൾ മേളയിൽ പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന 15 ചിത്രങ്ങളിൽ മൂന്ന് ഇന്ത്യൻ സിനിമകളുണ്ട്. അതിൽ രണ്ടെണ്ണവും മലയാളത്തിൽ നിന്നാണ്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങൾ മത്സര വിഭാഗത്തിൽ മാറ്റുരക്കും. തമിഴിൽ നിന്നുള്ള ടൂ ലെറ്റ് ആണ് മത്സരവിഭാഗത്തിൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യൻ ചിത്രം. ആറ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. ഷാജി.എൻ. കരുൺ സംവിധാനം ചെയ്ത ഓള് ആണ് ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രം. ഭയാനകം, ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈന്റെ പൂമരം, റഹീം ഖാദറിന്റെ മക്കന എന്നീ ചിത്രങ്ങളും ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. തമിഴിൽ നിന്ന് പ്രദർശിപ്പിക്കുന്ന സിനിമകളിൽ മമ്മൂട്ടി നായകനായ പേരൻപ് എന്ന ചിത്രവുമുണ്ട്. മലയാളിയായ സന്ദീപ് പാമ്പള്ളിയുടെ സിൻജാർ എന്ന ചിത്രവും ഇന്ത്യൻ പനോരമയിലുണ്ട്. ജാസരി ഭാഷയിലെടുത്ത ഈ സിനിമ കഴിഞ്ഞ തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ രണ്ടെണ്ണം നേടിയിരുന്നു. നോൺ ഫീച്ചർ വിഭാഗത്തിൽ 21 ചിത്രങ്ങളുള്ളതിൽ മൂന്ന് മലയാള ചിത്രങ്ങളാണ് ഇടംപിടിച്ചത്. ഷൈനി ജേക്കബ് സംവിധാനം ചെയ്ത സ്വോർഡ് ഓഫ് ലിബർട്ടി, രമ്യ രാജ് ഒരുക്കിയ മിഡ്നൈറ്റ് റൺ, വിനോദ് മങ്കരയുടെ ലാസ്യം എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. മാതൃഭൂമി ലഖ്നൗ ലേഖകൻ വി.എസ് സനോജ് സംവിധാനം ചെയ്ത ബേണിങ് എന്ന ഹിന്ദി ചിത്രവും നോൺ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഖേലോ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്ന സ്പോർട്സ് സിനിമകളിൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 പ്രദർശിപ്പിക്കും. പനോരമ വിഭാഗത്തിൽ പൂമരവും ഇടംപിടിച്ചതോടെ എബ്രിഡിന്റെ രണ്ട് സിനിമകളാണ് ഈ മേളയിലുള്ളത്. ContentHighlights: Film Festival Goa 2018, IFFI 2018, aspern papers, julian landais
from mathrubhumi.latestnews.rssfeed https://ift.tt/2QXkcBV
via
IFTTT
No comments:
Post a Comment