കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞെന്ന വാർത്ത തെറ്റാണെന്ന് കോട്ടയം എസ്.പി. ഹരിശങ്കർ. മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന വൈകിവന്ന മറ്റൊരു വാഹനമാണ് തടഞ്ഞതെന്നും, മന്ത്രിക്ക് മാപ്പെഴുതി നൽകിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എസ്.പി. ഹരിശങ്കറിന്റെ വാക്കുകൾ: - മന്ത്രിക്ക് മാപ്പ് എഴുതിനൽകിയെന്നത് തെറ്റാണ്. അങ്ങനെയൊരു രീതി പോലീസിനില്ല. വാഹനം പരിശോധിച്ചാൽ ചെക്ക് റിപ്പോർട്ട് നൽകാറുണ്ട്. ഇതാണ് മന്ത്രിക്കും നൽകിയത്. വാഹനം പരിശോധിച്ചെന്നും, വാഹനത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നുമാണ് ചെക്ക് റിപ്പോർട്ടിൽ എഴുതിനൽകിയിട്ടുള്ളത്. ഇത് പോലീസിന്റെ രീതിയാണ്. പമ്പയിൽ നടന്നത് സാധാരണ പരിശോധനയാണ്. അർധരാത്രിയിൽ ചെറുപ്പക്കാർ മാത്രം സഞ്ചരിക്കുന്ന വാഹനം കണ്ടാൽ സാധാരണഗതിയിൽ പരിശോധിക്കും. അതുതന്നെയാണ് പുലർച്ചെ രണ്ടുമണിയോടെ ഉണ്ടായതും. ഇത്തരത്തിലുള്ള വാഹനങ്ങൾ കണ്ടാൽ പരിശോധിക്കേണ്ടത് പോലീസിന്റെ ഡ്യൂട്ടിയാണ്. അത് അവർ ചെയ്യേണ്ടതുണ്ട്. ഇതിനെതുടർന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അത് പോലീസിന്റെ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണെന്നും അല്ലാതെ മന:പ്പൂർവ്വമല്ലെന്നും ചെക്ക് റിപ്പോർട്ട് നൽകുമെന്നും മന്ത്രിയോട് നേരിട്ടുപറഞ്ഞു. ഇതെല്ലാം ബോധ്യപ്പെട്ട മന്ത്രി അപ്പോൾ തന്നെ അവിടെനിന്ന് മടങ്ങിപ്പോവുകയും ചെയ്തു. മന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും കടന്നുപോയതിന് ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞാണ് പരിശോധന നടത്തിയ വാഹനം കടന്നുവന്നത്. തുടർന്ന് വാഹനം തടഞ്ഞുവയ്ക്കുകയും പരിശോധിക്കുകയും ചെയ്തു. രണ്ട് മിനിറ്റോളം പരിശോധന നീണ്ടുനിന്നു. തുടർന്ന് താൻ തന്നെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് സംഭവസ്ഥലത്തെത്താനുള്ള സമയവും, അദ്ദേഹത്തോട് സംസാരിക്കാനുള്ള സമയവും മാത്രമാണ് എടുത്തത്. ശബരിമലയിൽ നേരത്തെയുണ്ടായ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ രേഖാചിത്രങ്ങളും ഫോട്ടോകളും പോലീസുകാരുടെ കൈവശമുണ്ട്. പുലർച്ചെ രണ്ടുമണിയോടെ കടന്നുവന്ന വാഹനത്തിൽ ഈ ഫോട്ടോയിലുള്ള ചിലരുമായി സാദൃശ്യമുള്ളവർ യാത്രചെയ്തിരുന്നതായി സംശയമുണ്ടായിരുന്നു. ഇതും വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാൻ കാരണമായി. ഇനി അതല്ലെങ്കിലും ആ സമയത്ത് ഒരു ഇന്നോവ കാർ കടന്നുവന്നാൽ പോലീസ് പരിശോധിക്കും. എന്നാൽ വാഹനത്തിലുണ്ടായിരുന്നത് വേറെയാളാണെന്ന് ബോധ്യപ്പെട്ടതോടെ വാഹനം വിട്ടുകൊടുക്കുകയും ചെയ്തു-എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. Content Highlights:sabarimala pon radhakrishnan controversy; kottayam sp harishankar speaks to media
from mathrubhumi.latestnews.rssfeed https://ift.tt/2PIRMiH
via
IFTTT
No comments:
Post a Comment