കോഴിക്കോട്: താൽക്കാലിക ജീവനക്കാരെ പിരിച്ച് വിടുന്നതടക്കമുള്ള ഹൈക്കോടതി വിധി സംസ്ഥാനത്ത് നടപ്പിലാക്കുമ്പോൾ കെ.എസ്.ആർ.ടി.സി നിരത്തിൽ നിന്ന് തുടച്ച് നീക്കപ്പെടുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. 4000 ത്തോളം താൽക്കാലിക ജീവനക്കാരെയാണ് പിരിച്ച് വിടേണ്ടത്. ഇത്രയും പേരെ പി.എസ്.എസി വഴി നിയമിച്ച് സ്ഥിര നിയമനം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെടുന്നു. ഇത് കെ.എസ്.ആർ.ടി.സിക്കും സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഇപ്പോൾ തന്നെ സർക്കാർ പല തരത്തിൽ സഹായിച്ചാണ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങൾ അടക്കമുള്ളവയും മുന്നോട്ട് കൊണ്ട് പോയിക്കൊണ്ടിരിക്കുന്നത്. പക്ഷെ സ്ഥിര നിയമനമെന്ന കാര്യത്തിലേക്ക് പോവുമ്പോൾ ഇത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഇപ്പോൾ തന്നെ പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് ഇരട്ടി പ്രഹരമേൽപ്പിക്കുന്നതായിരിക്കും ഇത്തരം നടപടിയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ തല പട്ടയ വിതരണ ചടങ്ങിനെത്തിനെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കണ്ടക്ടർമാരെ പിരിച്ച് വിടുമ്പോൾ സർവീസിനെ അത് വലിയ തോതിൽ ബാധിക്കും. ഭൂരിഭാഗം സർവീസുകളും മുടങ്ങുകയോ വെട്ടിച്ചുരുക്കപ്പെടുകയോ ചെയ്യും. അതേസമയം വിധി നടപ്പാക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർബന്ധമായി വന്നിരിക്കുകയുമാണ്. സുപ്രീംകോടതി അവധി ആയതിനാൽ കോടതിയെ പോലും സമീപിക്കാൻ കഴിയാത്ത അവസ്ഥയാണ്. പിരിച്ച് വിടപ്പെടുന്ന ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. തുടർ നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പിരിച്ച് വിടൽ നടപടികൾ ആരംഭിച്ചതായി കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇത് സംബന്ധിച്ചസത്യവാങ്മൂലം കോടതിയിൽ നൽകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. കെ.എസ്.ആർ.ടി.സിയുടെ നിസ്സഹായ അവസ്ഥ ഹൈക്കോടതിയെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഏറ്റവും കുറഞ്ഞത് പുതിയ കണ്ടക്ടർമാരെ നിയമിച്ച് പരിശീലന കാലാവധി കഴിയുന്നത് വരേയെങ്കിലും ഉത്തരവ് നടപ്പിലാക്കാൻ സമയം അനുവദിക്കണെന്ന് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2BsAJHI
via
IFTTT
No comments:
Post a Comment