പുണെ : ജമ്മുകശ്മീരിലെ നൗഷേറിൽ നിയന്ത്രണരേഖയ്ക്ക് സമീപം സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ച മേജർ ശശിധരൻ നായരുടെ (33) അന്ത്യകർമങ്ങൾ ഞായറാഴ്ച രാവിലെ പുണെ വൈകുണ്ഡ് ശ്മശാനത്തിൽ നടക്കും. ജമ്മുവിൽനിന്ന് ശനിയാഴ്ച രാത്രിയോടെ പുണെ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ആദ്യം ഇവിടത്തെ യുദ്ധസ്മാരകത്തിൽ ഔദ്യോഗികബഹുമതികളോടെ പൊതുദർശനത്തിന് വെച്ചു. ധീരയോദ്ധാക്കൾക്കുള്ള സ്മൃതിമണ്ഡപത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ദീർഘകാലമായി രോഗബാധിതയായ ഭാര്യ തൃപ്തി വീൽചെയറിലാണ് എത്തിയത്. അമ്മ ലത നായരും അനുജത്തി സീനാ നായരും ഒപ്പമുണ്ടായിരുന്നു. ഉന്നതസൈനിക ഉദ്യോഗസ്ഥരും സാമൂഹിക നേതാക്കളും പുഷ്പചക്രങ്ങൾ അർപ്പിച്ചു. ഞായറാഴ്ച രാവിലെ കേരള ആചാരപ്രകാരമാണ് ശവസംസ്കാരമെന്ന് വഡ്ഗാവിലെ സൗഹൃദ സമാജം സെക്രട്ടറി രാജേന്ദ്രൻ നായർ പറഞ്ഞു. പുണെയിൽ ഖടക് വാസ്ലയിലെ കൃഷ്ണഹൈറ്റ്സിലെ സ്വന്തം ഫ്ലാറ്റിൽനിന്ന് 40 ദിവസത്തെ അവധി കഴിഞ്ഞ് ഒരാഴ്ചമുൻപാണ് ശശിധരൻ നായർ കശ്മീരിലേക്ക് തിരിച്ചത്. ആലുവാ ചെങ്ങമനാടിൽനിന്ന് വർഷങ്ങൾക്ക് മുൻപ് പുണെയിൽ എത്തിയ പരേതനായ വിജയ് പി. നായരുടെയും ലത നായരുടെയും മൂത്ത മകനാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയത് പുണെയിലായിരുന്നു. പുണെ െഫർഗൂസൻ കോളേജിലെ ബിരുദപഠനത്തിന് ശേഷമാണ് കമ്മീഷൻഡ് ഓഫീസറായി ഗൂർഖാ റൈഫിൾസിൽ ചേർന്നത്. ഒരുവർഷമായി കശ്മീരിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. അവധി കഴിഞ്ഞ് കശ്മീരിൽ എത്തിയ ശേഷം അടുത്തുതന്നെ അസമിലെ ഒരു യൂണിറ്റിലേക്ക് ലെഫ്റ്റനന്റ് കേണലായി ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും ഉണ്ടാകുമെന്ന് സൂചിപ്പിച്ചാണ് മേജർ ശശിധരൻ നായർ പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. Content Highlights:malayali major killed in kashmir
from mathrubhumi.latestnews.rssfeed http://bit.ly/2RqdbxR
via
IFTTT
No comments:
Post a Comment