തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ സി.പി.ഐ. മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിച്ചു. നിലവിൽ രാജ്യത്തുതന്നെ സി.പി.ഐ.യുടെ ഏക എം.പി.യായ സി.എൻ. ജയദേവനെ ഒഴിവാക്കി. ജയദേവനുപകരം തൃശ്ശൂരിൽ രാജാജി മാത്യു തോമസ് മത്സരിക്കും. നെടുമങ്ങാട് എം.എൽ.എ. സി. ദിവാവകരൻ തിരുവനന്തപുരത്തും അടൂർ എം.എൽ.എ. ചിറ്റയം ഗോപകുമാർ മാവേലിക്കരയിലും സ്ഥാനാർഥികളാവും. പി.പി. സുനീറാണ് വയനാട്ടിലെ സ്ഥാനാർഥി. തിങ്കളാഴ്ചചേർന്ന സി.പി.ഐ. സംസ്ഥാന നിർവാഹകസമിതി, കൗൺസിൽ യോഗങ്ങൾ അംഗീകരിച്ച സ്ഥാനാർഥിപ്പട്ടിക കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയ്ക്കുവിട്ടു. ചൊവ്വാഴ്ച ദേശീയ സെക്രട്ടേറിയറ്റും ബുധനാഴ്ച ദേശീയ എക്സിക്യുട്ടീവും ഏഴിന് ദേശീയ കൗൺസിലും ചേർന്ന് പട്ടികയ്ക്ക് അംഗീകാരംനല്കും. എട്ടിന് ചേരുന്ന സംസ്ഥാന നിർവാഹകസമിതി സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പട്ടിക ദേശീയനേതൃത്വം അതേപടി അംഗീകരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് കാനം രാജേന്ദ്രൻ മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും എക്സിക്യുട്ടീവ് യോഗത്തിൽ ജില്ലാ കൗൺസിലിന്റെ സ്ഥാനാർഥിപാനൽ വായിച്ചപ്പോൾത്തന്നെ അദ്ദേഹം വൈമനസ്യം വ്യക്തമാക്കി. പാർട്ടി സെക്രട്ടറി എന്നനിലയിൽ ഒരു മണ്ഡലത്തിൽമാത്രം ഒതുങ്ങിനിൽക്കാനാവില്ലെന്നും എല്ലായിടത്തും പ്രചാരണത്തിനെത്തണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്നവും ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി മത്സരിച്ചാൽ ചുമതലക്കാരനായി താനുണ്ടാവുമെന്നും വിജയിക്കുമെന്നും സി. ദിവാകരൻ ചൂണ്ടിക്കാട്ടി. പാർലമെന്ററി രാഷ്ട്രീയത്തിനില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും രാജ്യസഭാ സീറ്റ് പോലും വേണ്ടെന്ന് പറഞ്ഞതാണെന്നും കാനം മറുപടി നൽകി. ഇതോടെ, തലസ്ഥാനത്തെ പരിചിതമുഖവും പട്ടികയിൽ രണ്ടാംപേരുകാരനുമായ സി. ദിവാകരന് നറുക്കുവീണു. എക്സിക്യുട്ടീവിൽ എല്ലാവരും ഇതംഗീകരിച്ചു. മാവേലിക്കരയിലേക്ക് മൂന്ന് ജില്ലാ കൗൺസിലുകളും ചിറ്റയം ഗോപകുമാറിന്റെ പേരാണ് ആദ്യം നിർദേശിച്ചത്. യോഗത്തിൽ ആരും വിയോജിച്ചില്ല. തൃശ്ശൂരിൽ വീണ്ടും മത്സരിക്കാനുള്ള ആഗ്രഹം സി.എൻ. ജയദേവൻ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പേരാണ് ഭൂരിഭാഗം പേരും നിർദേശിച്ചത്. സ്ഥാനാർഥിപ്പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിരുന്നുമില്ല. ജനയുഗം പത്രാധിപർകൂടിയായ രാജാജി മാത്യു തോമസിന്റെ പേരും ചിലർ നിർദേശിച്ചു. സുനിൽകുമാർ മത്സരിക്കാനില്ലെന്ന് കൗൺസിൽ യോഗത്തിലും ആവർത്തിച്ചു. ഇതോടെ പുതുമുഖം വരട്ടെയെന്ന അഭിപ്രായമുയർന്നു. തുടർന്ന്, രാജാജി മാത്യു തോമസിന് മുൻതൂക്കം ലഭിച്ചു. മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങൾകൂടി ഉൾപ്പെടുന്ന വയനാട്ടിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും ഇടതുമുന്നണി മലപ്പുറം ജില്ലാ കൺവീനറുമായ പി.പി. സുനീർ സ്വീകാര്യനാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചത്. content highlights: CPI candidate list finalized
from mathrubhumi.latestnews.rssfeed https://ift.tt/2C4zkbn
via
IFTTT
No comments:
Post a Comment