പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായമഭ്യർഥിച്ചുള്ള ഫെയ്സ്ബുക്ക് കമന്റിൽ മറുപടിയും നൽകി നടപടിയും സ്വീകരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ.മലപ്പുറം എടക്കര സ്വദേശിയായ ജിയാസ് മാടശ്ശേരിയുടെ ഫെയ്സ്ബുക്ക് കമന്റിന്മേലാണ് മന്ത്രി നിമിഷങ്ങൾക്കുള്ളിൽ നടപടി സ്വീകരിച്ചത്. പിഞ്ചുകുഞ്ഞിന് വേണ്ടിയുള്ള മന്ത്രിയുടെ സമയോചിതമായ ഇടപെടൽ വൻ കയ്യടിയോടെയാണ് സോഷ്യൽ മീഡിയയും ജനങ്ങളും ഏറ്റെടുത്തത്. രക്താർബുദത്തോട് പൊരുതി എസ്.എസ്.എൽ.സി. പരീക്ഷയിൽ എഴുതിയ എല്ലാ വിഷയങ്ങളിലും മികച്ച വിജയം നേടിയ ഗൗതമിനെ അഭിനന്ദിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് സഹായമഭ്യർഥിച്ച് ജിയാസ് കമന്റ് ചെയ്തത്. അത് ഇങ്ങനെ, " വേറെ ഒരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസേജ് അയക്കുന്നത്, എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി, നിർഭാഗ്യവശാൽ വാൽവ് സംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങൾ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം പെരിന്തൽമണ്ണയിലെ കിംസ് അൽഷിഫയിൽ എത്തി. അവർ ടെസ്റ്റുകൾ നടത്തി. ഇപ്പോൾ ഇവിടെ നിന്ന് ഒന്നുകിൽ അമൃത ഹോസ്പിറ്റലിൽ അല്ലെങ്കിൽ ശ്രീചിത്തിരയിലേക്ക് കൊണ്ട് പോവാൻ പറഞ്ഞു. മേൽ ഹോസ്പിറ്റലിൽ ബന്ധപ്പെട്ടപ്പോൾ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ഇവിടത്തെ ഡോക്ടർ പറഞ്ഞു. ടീച്ചറേ... എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേൽ ഹോസ്പിറ്റലിൽ എത്തിച്ചിട്ടില്ലേൽ ജീവൻ അപകടത്തിലാവും എന്നാണ് ഡോക്ടർ പറഞ്ഞത്.ടീച്ചർ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു. ജിയാസ് 8078043016 " ജിയാസിന്റെ കമന്റിന് ഉടനടി മന്ത്രി മറുപടിയും നൽകി. നടപടി കൈക്കൊള്ളാൻ നിർദ്ദേശിക്കുകയും ചെയ്തു. മന്ത്രിയുടെ മറുപടി നൽകിയത് ഇങ്ങനെ, " താങ്കളുടെ കമന്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നടത്താൻ കഴിയും. എത്രയും വേഗത്തിൽ കുഞ്ഞിനു വേണ്ട ചികിത്സ നൽകാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലിൽ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലൻസ് എടപ്പാൾ എന്ന സ്ഥലത്ത് നിന്നും പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികൾ സ്വീകരിക്കും." മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും പുലർച്ചെ രണ്ട് മണിയോടെ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ; അറിയാം ഹൃദ്യം പദ്ധതിയെക്കുറിച്ച് Content Highlight:KK Shailaja Teacher Facebook Post, Jiyas Madasseri
from mathrubhumi.latestnews.rssfeed http://bit.ly/2H7R8nI
via
IFTTT
No comments:
Post a Comment