ന്യൂഡൽഹി: ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളിൽ നിന്ന് ഇന്ത്യ പിന്മാറിയത് വലിയ സാമ്പത്തിക ബാധ്യത വരുത്തിയെന്ന് ആരോപിച്ച് നഷ്ടപരിഹാരത്തിനായി ഐ.സി.സിയെ സമീപിച്ച പാകിസ്താന് തിരിച്ചടി. ബി.സി.സി.ഐയിൽ നിന്ന് 70 മില്യൺ യു.എസ് ഡോളർ (ഏകദേശം 500 കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ സമർപ്പിച്ച ഹർജി ഐ.സി.സിയുടെ തർക്ക പരിഹാര സമിതി തള്ളി. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ ശേഷം പാകിസ്താന്റെ പരാതി തളളുകയാണെന്ന് ഐ.സി.സി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിൽ പാകിസ്താനെതിരായ രണ്ടു ക്രിക്കറ്റ് പരമ്പരകളിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. പരമ്പര നടത്താൻ ആദ്യം സമ്മതിച്ച ഇന്ത്യ പിന്നീട് പിന്മാറിയതു കാരണം വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) കഴിഞ്ഞ വർഷമാണ് ഐ.സി.സിയെ സമീപിച്ചത്. ഒക്ടോബർ ഒന്നു മുതൽ മൂന്നു വരെ മൂന്നു ദിവസം നടന്ന സിറ്റിങ്ങിൽ ഇരുഭാഗത്തെയും വാദങ്ങൾ കേട്ടശേഷമാണ് ഐ.സി.സിയുടെ തീരുമാനം. മൈക്കിൾ ബിലോഫ് നേതൃത്വം നൽകുന്ന ഐ.സി.സിയുടെ തർക്കപരിഹാര സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 2015-നും 2023-നും ഇടയ്ക്ക് ആറു ക്രിക്കറ്റ് പരമ്പരകൾ കളിക്കുന്നതിന് ഇന്ത്യയുമായി കരാറൊപ്പിട്ടതായാണ് പി.സി.ബിയുടെ വാദം. നാലു മത്സരങ്ങൾക്ക് പാകിസ്താൻ ആതിഥേയത്വം വഹിക്കുമെന്നും കരാറിലുണ്ട്. എന്നാൽ കേന്ദ്രസർക്കാർ ബി.സി.സി.ഐയ്ക്ക് പരമ്പര സംബന്ധിച്ച് അനുമതി നൽകാത്ത പശ്ചാത്തലത്തിൽ ഇതുവരെ കരാർ അനുസരിച്ച് മത്സരങ്ങൾ നടന്നിട്ടില്ല. 2008 മുതൽ ഇന്ത്യ, പാകിസ്താനുമായുള്ള പരമ്പരകൾ ഒഴിവാക്കുന്ന ഇന്ത്യ ഐ.സി.സിയുടെ മത്സരങ്ങളിൽ കളിക്കാൻ മടി കാണിക്കുന്നില്ലെന്ന് പി.സി.ബി മുൻ ചെയർമാൻ നജം സേത്തി ആരോപിച്ചിരുന്നു. ഭീകരർക്ക് പാകിസ്താൻ സഹായം നൽകുന്നത് നിർത്താതെ അവരുമായി കളിക്കാനില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യ, പാകിസ്താനുമായുള്ള പരമ്പരകളിൽ നിന്ന് പിന്മാറിയത്. Content Highlights: icc dispute committee quashes pcbs case against bcci
from mathrubhumi.latestnews.rssfeed https://ift.tt/2PE5kf7
via
IFTTT
No comments:
Post a Comment