സീതത്തോട്: ശബരിമല സന്നിധാനത്തുനിന്ന് ഞായറാഴ്ച രാത്രി പോലീസ് അറസ്റ്റ്‌ചെയ്ത 69 പേരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട മുൻസിഫ് കോടതിയിൽ ഹാജരാക്കിയ ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. പിടിയിലായ 70 പേരിൽ ഒരാൾക്ക് പ്രായപൂർത്തിയാവാത്തതിനാൽ ഒഴിവാക്കി. ജാമ്യാപേക്ഷ 21-ന് പരിഗണിക്കും. ഇവരെ എത്തിക്കുന്നതറിഞ്ഞ് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ വൻ ജനാവലിയാണ് ജയിലിന്റെ പ്രധാന കവാടത്തിൽ എത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അയ്യപ്പചിത്രവുമായി നാജപം നടത്തി. ജയിൽകവാടത്തിനു മുന്നിൽവെച്ച് പുഷ്പവൃഷ്ടി നടത്തിയാണ് പോലീസ് വാഹനങ്ങളെ നാമജപക്കാർ സ്വീകരിച്ചത്. ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരി വാഹനത്തിന് ആരതി ഉഴിഞ്ഞു.സന്നിധാനത്തുനിന്ന് മണിയാർ കെ.എ.പി. ക്യാമ്പിലെത്തിച്ച ഇവരെ റാന്നിയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. കോടതി അവധിയായതിനാൽ പത്തനംതിട്ടയിലേക്കു മാറ്റി. തിങ്കളാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വൈകീട്ട് നാലുമണിയോടെ വൻസുരക്ഷാ സാന്നിധ്യത്തിൽ കോടതിയിലെത്തിച്ചു. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, നിരോധനാജ്ഞ ലംഘിച്ചു, സംഘം ചേർന്ന് പ്രകടനം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിട്ടുള്ളത്.സന്നിധാനത്ത് പോലീസുമായുണ്ടായ ഉന്തിലും തള്ളിലും ചിലർ അവശരായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഭക്ഷണം കഴിക്കാത്തവർക്ക് പോലീസ് കുടിവെള്ളമോ ഭക്ഷണമോ പ്രാഥമിക കൃത്യത്തിനുള്ള സൗകര്യങ്ങളോ നൽകിയില്ലെന്ന് അറസ്റ്റിലായവർ പരാതിപ്പെട്ടു. ഇവർക്ക് പിന്തുണയറിയിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ, കോൺഗ്രസ് നേതാക്കളായ പഴകുളം മധു, ബാബു ജോർജ്, വെട്ടൂർ ജ്യോതിപ്രസാദ്, മോഹൻരാജ് എന്നിവർ കോടതി പരിസരത്തെത്തി. മണിയാർ പോലീസ് ക്യാമ്പിൽ എം.പി. ആന്റോ ആന്റണി ഇവരെ സന്ദർശിച്ചിരുന്നു. തങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയിലും പെട്ടവരല്ലെന്ന് അറസ്റ്റിലായ ചിലർ എം.പി.യോടു പറഞ്ഞു. അറസ്റ്റിലായവരെ ക്യാമ്പിലെത്തിച്ചപ്പോൾ മുതൽ ബി.ജെ.പി.-സംഘപരിവാർ പ്രവർത്തകർ നാമജപ പ്രതിഷേധവുമായി തടിച്ചുകൂടി. പത്തനംതിട്ട കോടതി പരിസരത്തും വലിയ ജനാവലിയെത്തി. സന്നിധാനത്തെത്തി നെയ്യഭിഷേകം നടത്തുന്നതുവരെ ജയിലിൽ നിരാഹാരം തുടരുമെന്ന് റിമാൻഡിലായ തീർഥാടകർ പറഞ്ഞു. ഇരുമുടിക്കെട്ടുമായാണ് ഇവർ ജയിലിലേക്കു പോയത്.
from mathrubhumi.latestnews.rssfeed https://ift.tt/2FwUvad
via
IFTTT
No comments:
Post a Comment