അബുദാബി: ഏഷ്യൻ കപ്പ് ഫുട്ബോളിൽ നോക്കൗട്ട് പ്രതീക്ഷകളുമായി ഇന്ത്യ രണ്ടാമങ്കത്തിനിറങ്ങുന്നു. ഗ്രൂപ്പ് എയിൽ ആതിഥേയരായ യു.എ.ഇ.യാണ് എതിരാളി. സയിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 9.30-നാണ് കിക്കോഫ്. പോരാട്ടം കടുപ്പം ആദ്യമത്സരത്തിൽ തായ്ലാൻഡിനെ 4-1 ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസമാണ് ഇന്ത്യയുടെ പ്രതീക്ഷ. മികച്ച കളിയും ഗോളുകളും വന്നത് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റെയിനെയും ആഹ്ലാദിപ്പിക്കുന്നു. മുന്നേറ്റത്തിൽ മലയാളി താരം ആഷിഖ് കുരുണിയനെ കളിപ്പിച്ച തന്ത്രം വിജയംകണ്ടു. മധ്യനിരയിൽ പ്രണോയ് ഹാൽദാർ-അനിരുദ്ധ് ഥാപ്പ സഖ്യം മികച്ചരീതിയിൽ കളിക്കുന്നതും സുനിൽ ഛേത്രിയുടെ സ്കോറിങ് മികവും സന്ദേശ് ജിംഗാനും അനസ് എടത്തൊടികയും നേതൃത്വം നൽകുന്ന പ്രതിരോധത്തിന്റെ കരുത്തും പരിശീലകന് ആത്മവിശ്വാസം പകരുന്നു. ഗ്രൂപ്പിൽ മൂന്ന് പോയന്റുമായി ഇന്ത്യയാണ് മുന്നിൽ. ലോകറാങ്കിങ്ങിൽ 79-ാം സ്ഥാനത്തുള്ള യു.എ.ഇ.യാണ് ഗ്രൂപ്പ് എയിലെ ഏറ്റവും ശക്തർ. ആദ്യമത്സരത്തിൽ ബഹ്റൈനോട് സമനില വഴങ്ങിയെങ്കിലും അവരുടെ കളിമികവിനെ കുറച്ചുകാണാൻ കഴിയില്ല. ഇറ്റാലിയൻ പരിശീലകൻ ആൽബർട്ടോ സഖറോണി ഒരുക്കുന്ന ടീമിന് ടൂർണമെന്റിൽ സുഗമമായി മുന്നോട്ടുപോകാൻ ജയം ആവശ്യവുമാണ്. ടീം ഘടന ആദ്യമത്സരം കളിച്ച ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. 4-4-1-1 ശൈലിയിൽ കളിക്കുന്ന ടീമിൽ ഛേത്രിക്കൊപ്പം സപ്പോർട്ടിങ് സ്ട്രൈക്കറായി ആഷിഖ് കളിക്കും. മധ്യനിരയിൽ ക്രിയേറ്റീവ് മിഡ്ഫീൽഡറായി അനിരുദ്ധ് ഥാപ്പയും ഡിഫൻസീവ് മിഡ്ഫീൽഡറായി പ്രണോയ് ഹാൽദാറും ഇറങ്ങും. വിങ്ങുകളിൽ ഉദാന്ത സിങ്ങും ഹോളിച്ചരൺ നർസാറിയുമുണ്ടാകും. ജിംഗാൻ-അനസ്-സുബാഷിഷ് ബോസ്-പ്രീതം കോട്ടാൽ പ്രതിരോധത്തിലും ഗുർപ്രീത് സിങ് സാന്ധു ബാറിനുകീഴിലും അണിനിരക്കും. 2015-ൽ ഏഷ്യയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അലി മബ്ഖൗതിനെ മുഖ്യ സ്ട്രൈക്കറാക്കിയാണ് യു.എ.ഇ. കളിക്കുന്നത്. അഹമ്മദ് ഖലിൽ രണ്ടാം സ്ട്രൈക്കറായുണ്ടാകും. മധ്യനിരയിൽ പരിക്കേറ്റ ഒമർ അബ്ദുറഹ്മാൻ കളിക്കാനില്ലാത്തത് ടീമിന് തിരിച്ചടിയാണ്. സെയ്ഫ് റാഷിദ് ആദ്യ ഇലവനിലേക്ക് വരുമ്പോൾ ഖാമിസ് ഇസ്മയിലും അൽ ഹമ്മാദിയും കളിക്കാനുണ്ടാകും. പ്രതിരോധത്തിന് ഫാറെസ് ജുമയും ഖലിഫ മുബാറക്കും നേതൃത്വം നൽകും ഗെയിം പ്ലാൻ ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാർക്ക് പുറമേ മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കുകൂടി പ്രീക്വാർട്ടറിലേക്ക് അവസരം ലഭിക്കും. തായ്ലാൻഡിനോട് മികച്ച ജയം നേടിയതോടെ ഇന്ത്യയ്ക്ക് നോക്കൗട്ട് ഘട്ടത്തിലേക്ക് കയറാൻ മികച്ച അവസരം തുറന്നുകിട്ടിയിട്ടുണ്ട്. അത് നഷ്ടപ്പെടാത്ത തരത്തിലുള്ള ഗെയിംപ്ലാനാകും യു.എ.ഇ.യ്ക്കെതിരേ പുറത്തെടുക്കുന്നത്. ആദ്യകളിയിയുടെ ആദ്യപകുതിയിൽ പ്രതിരോധത്തിലൂന്നിയുള്ള പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയത്. രണ്ടാം പകുതിയിൽ പ്രസ്സിങ് ഗെയിമും പുറത്തെടുത്തു. യു.എ.ഇ.യ്ക്കെതിരേ പ്രതിരോധാത്മക തന്ത്രം പുറത്തെടുക്കാനാണ് സാധ്യത. ഇന്ത്യയ്ക്കെതിരേ ആക്രമണ ഫുട്ബോളാകും യു.എ.ഇ. കളിക്കുന്നത്. ഛേത്രിയിലേക്ക് പന്തെത്താതിരിക്കാൻ അവർ ശ്രദ്ധവെക്കും. Content Highlights: AFC Asian Cup India face toughest group-stage challenge against UAE
from mathrubhumi.latestnews.rssfeed http://bit.ly/2siYyxa
via
IFTTT
No comments:
Post a Comment