കോഴിക്കോട്: മുന്നോക്ക വിഭാഗത്തിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ സംവരണത്തെ പിന്തുണക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം രംഗത്ത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിനെ അനുകൂലിച്ച് കോൺഗ്രസും സിപിഎമ്മുംവോട്ട് ചെയ്തിരുന്നു. എന്നാൽ ആര് പറഞ്ഞാലും എന്റെ നിലപാട് സാമ്പത്തിക സംവരണത്തിനെതിരാണെന്ന് പറഞ്ഞ് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് വി.ടി.ബൽറാം. ഫേസ്ബുക്കിലൂടെയായിരുന്നു ബൽറാം തുറന്നടിച്ചത്. ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണ്. അധ:സ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദമാണ്. ഭരണഘടന അട്ടിമറിക്കപ്പെടുന്നത്, യഥാർത്ഥത്തിൽ ദാ ഇപ്പഴാണ്. നവോത്ഥാനത്തിൽ നിന്ന് നാം തിരിഞ്ഞു നടക്കുന്നത്, ദാ ഇപ്പഴാണ്. ബ്രാഹ്മണ്യത്തിനു മുമ്പിൽ ജനാധിപത്യം കീഴടങ്ങുന്നത്, ദാ ഇപ്പഴാണ്. അംബേദ്കർ തെരുവിലെറിയപ്പെട്ട് മനു പുനരാനയിക്കപ്പെടുന്നത്, ദാ ഇപ്പഴാണ്.പ്രതിരോധ മതിൽ തീർക്കേണ്ടത്, ദാ ഇപ്പഴാണ്. ആര് പറഞ്ഞാലും തന്റെ നിലപാട് സാമ്പത്തിക സംവരണത്തിനെതിരാണെന്നും ബൽറാം അടിവരയിടുന്നു. വിഷയത്തിൽ സിപിഎമ്മിനെതിരേയും കേരളത്തിൽ ഇടത് സർക്കാരിനെതിരേയും ബൽറാം രൂക്ഷമായി വിമർശിക്കുന്നുണ്ട്. ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ. ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് അക്കാരണം പറഞ്ഞ് അർഹതപ്പെട്ട വാർദ്ധക്യകാല പെൻഷനും വിധവാ പെൻഷനും വികലാംഗ പെൻഷനുമൊന്നും നൽകാൻ തയ്യാറാകാത്ത പിണറായി വിജയൻ സർക്കാരാണ് എട്ട് ലക്ഷം രൂപ വാർഷിക വരുമാനമുള്ള സവർണ്ണ സമ്പന്നർക്ക് സർക്കാർ ജോലി സംവരണം ചെയ്യാനുള്ള നരേന്ദ്ര മോഡിയുടെ തീരുമാനത്തെ ഒറ്റയടിക്ക് സ്വാഗതം ചെയ്യുന്നത്. ബില്ലിനെ എതിർത്ത മുസ്ലിം ലീഗ് നിലപാടിനെ ബൽറാം അഭിനന്ദിച്ചു. ഇ.ടി മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും ബൽറാം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്ത്കൊണ്ടുള്ള ഭരണഘടനാഭേദഗതി ബിൽ മൂന്നിനെതിരെ 323 വോട്ടുകൾക്കാണ് ലോക്സഭ പാസാക്കിയത്. കോൺഗ്രസും ഇടതുപാർട്ടികളുമടക്കം പ്രധാനപാർട്ടികളുമെല്ലാ ബിലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മുസ്ലിംലീഗിന്റെ രണ്ട് എംപിമാരും എ.ഐ.എ.ഐ.എമ്മിലെ അസദുദ്ദീൻ ഒവൈസിയും മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. Content Highlights:Quota Bill-VT Balram-congress-cpim-bjp-loksabha
from mathrubhumi.latestnews.rssfeed http://bit.ly/2HbbdNg
via
IFTTT
No comments:
Post a Comment